ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Wednesday, March 10, 2010

ഭ്രാന്തി ചെറീമ്മ (കഥ)

"അ: ങ്ഹാ , അതുവ്വോ ! എപ്പോ?"
ഉച്ചമയക്കത്തിനിടയില്‍ അമ്മയുടെ ശബ്ദം . ഫോണിലാണ്.ആരാണാവോ വിളിയ്ക്കണത് ! ആര്‍ക്കോ ആപത്തെന്തോ സംഭവിച്ചപോലെ തോന്നി
കേട്ടിട്ട്.
മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ മടി. കുംഭച്ചുടില്‍ ഒരു കിലോമീറ്റര്‍ നടന്നു വന്നതിന്റെ ക്ഷീണം. ഉച്ചയ്ക്ക്
ശേഷമുള്ള സുവോളജി പ്രാക്ടിക്കല്‍ ക്ലാസില്‍ ഷാര്‍ക്കിനെ ഡിസെക്ടു
ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കോളേജില്‍ നിന്ന് മുങ്ങിയതാണ് .
"ദേ,കേക്കണ്‌ണ്ടോ,
ഭ്രാന്തി ചെറീമ്മ കഴിഞ്ഞൂന്ന് "
അമ്മ അച്ഛനോട് വിവരം പറയ്വാണ്. എണീറ്റ്‌ ചെന്നു.
" കുഞ്ഞുണ്ണീടെ ഫോണ്‍ വന്നു ; അതിന്റെ കഷ്ട്ടപാട് അങ്ങിനെ തീര്‍ന്നു".
അച്ഛനോടും എന്നോടുമായി അമ്മ തുടര്‍ന്നു.
"ആര്‍ക്കും
വേണ്ടാത്ത ഒരു ജന്മം അങ്ങിനെ തീര്‍ന്നൂലോ ,നന്നായി. അപ്പൊ
,സാവിത്രിയ്ക്കിപ്പോ പുറപ്പെടണ്ടേ?എന്തൊക്കെയായാലും സ്ഥാനം കൊണ്ട്
മുത്തശ്ശ്യല്ലേ?"
അച്ഛന്‍ വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി , കണ്ണട ഊരി തുടച്ചുകൊണ്ട് നെടുവീര്‍പ്പിട്ടു.
എന്റെ നേരെ തിരിഞ്ഞു
"നീയും പൊക്കോളൂ, അമ്മെ ഒറ്റയ്ക്കു വിടണ്ടാ ."
ഓര്‍മ്മയില്‍ ഭ്രാന്തി ചെറീമ്മയുടെ ചിരിയ്ക്കുന്ന മുഖം തെളിഞ്ഞു.
ചെറീമ്മയ്ക്ക് ശരിയ്ക്കു ഭ്രാന്തുണ്ടായിരുന്നോ?!
എപ്പോഴും സംസാരിക്കാറുള്ള ചെറീമ്മ .കേള്‍വിക്കാര്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല . മറ്റാരുമില്ലെങ്കില്‍
തന്നത്താന്‍ സംസാരിച്ചു കൊണ്ടിരുന്നോളും. ആ സംസാരമാണ് 'ഭ്രാന്തി ചെറീമ്മ '
എന്ന പേര് നേടിക്കൊടുത്തത്.

അമ്മാത്തെ മുത്തശ്ശന്‍ മുതല്‍ വല്യേടത്തീടെ രണ്ടുവയസ്സുകാരി മകള്‍ ഉമ
വരെയുള്ള നാല് തലമുറയ്ക്ക് ചെറീമ്മയാണ് അവര്‍.നാട്ടുകാര്‍ക്കും
,ബന്ധുക്കള്‍ക്കും ഭ്രാന്തി ചെറീമ്മയും . എന്താണാവോ ചെറീമ്മേടെ പേര് !
ആര്‍ക്കുമറിയില്ല. ഒരിക്കല്‍ നേരിട്ട് ചോദിച്ചതാണ്. കുറച്ചുനേരം നേരെ
നോക്കി ചിരിച്ചു.പിന്നെ പകുതി എന്നോടും,പകുതി ആത്മഗതവുമായി പറഞ്ഞു "പേര്
...എന്താണാവോ ! ഇല്ലത്ത് കുട്ടീന്നാര്‍ന്നു വിളിച്ചിരുന്നെ, പിന്നെ ഇവിടെ
വന്നപ്പോ ചെറീമ്മ ആയില്ലേ എല്ലാര്‍ക്കും. എന്തെങ്കിലും ഒരു
പേരിട്ടിരുന്നുകാണും ല്ല്യേ? " വീണ്ടും തുറന്ന ചിരി.
വല്യ മുത്തശ്ശന്‍
വയസ്സുകാലത്ത് വേളി കഴിച്ചു കൊണ്ടുവന്നതാണ് ചെറീമ്മയെ . അമ്മേടെ മുത്തശ്ശി
സ്ഥാനത്തേക്ക്.വേളികഴിച്ചു കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് പ്രായം
പതിന്നാലോ,പതിനഞ്ചോ വയസ്സ്. വല്യമുത്തശ്ശന് എണ്പതിനോടടുത്തും , അതോ എണ്പത്
കഴിഞ്ഞോ .
കുറച്ചു ദൂരെയുള്ള ഇല്ലത്തെ കുട്ടിയായിരുന്നു ചെറീമ്മ.
ഇല്ലത്തെ സാമ്പത്തികസ്ഥിതി മഹാ മോശം.അമ്മയെ കണ്ട ഓര്‍മ്മപോലും ഇല്ലെന്നു
പറയുമ്പോഴും ചെറീമ്മ ചിരിക്കും. ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍
എപ്പോഴും കേള്‍ക്കാറുള്ള കഥ കളിലോന്നാണ്‌ അത്. മറ്റാരുടെയോ കഥ പറയുന്നപോലെ
,വളരെ രസം പിടിച്ച് സ്വന്തം കഥയും ചെറീമ്മ ഞങ്ങള്‍ക്ക് പറഞ്ഞു തരും.
ഇടയ്ക്ക് ,കേട്ടു മുഷിഞ്ഞ്‌ ,ഞങ്ങള്‍ കളിയിലേക്ക് തിരിഞ്ഞാലും സ്വയം
ലയിച്ചു കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും. മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടാല്‍
'ഇന്ന് ഭ്രാന്ത് ഇളകീട്ടുണ്ടല്ലോ' എന്ന് പരിഹസിയ്ക്കും. അത് കേട്ടാലും
ചെറീമ്മ തുറന്നു ചിരിക്കും. ഒരിക്കല്‍ പോലും അവരുടെ കണ്ണ് നിറഞ്ഞു
കണ്ടിട്ടേയില്ല ആരും.

വല്യ മുത്തശ്ശന്‍ വേളി കഴിക്കുന്ന കാലത്ത് അമ്മാത്ത് സാമ്പത്തികമായും
,പ്രൌഡി കൊണ്ടും നല്ല കാലമായിരുന്നൂത്രേ.അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു
ചെറീമ്മേടെ വല്യച്ഛന്‍. കുടുംബത്തിലെ ചെറിയ കുട്ടിയുടെ പെണ്കൊട നടത്താന്‍
ത്രാണിയില്ലാതെ കഷ്ടപ്പെട്ട സുഹൃത്തിനെ സഹായിച്ചതാണത്രേ വല്യ മുത്തശ്ശന്‍ !
വേളി
വിവരം സ്വന്തം ഇല്ലത്ത് അറിയിച്ചിരുന്നില്ല വല്യമുത്തശ്ശന്‍ ആദ്യം.
പേരക്കുട്ടിയുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതറിഞ്ഞാല്‍ പുരോഗമന
വാദികളായ മക്കള്‍ എതിര്‍ക്കുമെന്ന് അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു.
ഒരു
മാസത്തിനു ശേഷമാണ് ചെറീമ്മയെ അമ്മാത്ത് കുടിവച്ചത് . അന്ന് അവിടെ ചില്ലറ
പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി .
വലിയ തറവാട്ടിലെ എല്ലാ അംഗങ്ങളെയും
ചെറീമ്മ പരിചയപ്പെട്ടിട്ടുപൊലുമില്ലായിരുന്നു.അതിനു മുന്‍പ്
വല്യമുത്തശ്ശന്‍ മരിച്ചു. അങ്ങിനെ,തന്റെ അച്ഛനെക്കാള്‍
പ്രായമുള്ള മക്കളുടെ അമ്മയായി,ആര്‍ക്കും വേണ്ടാത്ത ഒരധികപ്പറ്റായി ചെറീമ്മ ആ
വലിയ എട്ടുകെട്ടിന്റെ ചായ്പ്പില്‍ ഒതുങ്ങി .
ക്രമേണ കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്ക് കഥപറഞ്ഞു കൊടുക്കുന്ന ആളായിമാറി .കേള്‍വിക്കാരില്ലാത്തപ്പോഴും കഥപറച്ചില്‍ തുടര്‍ന്നു . അങ്ങിനെ 'ഭ്രാന്തി
ചെറീമ്മയായി '.
തറവാട് ഭാഗം വച്ചപ്പോള്‍ വല്യ മുത്തഫന്റെ ഭാഗത്തിലായി ചെറീമ്മ.

നല്ല പ്രായത്തില്‍ ഒരിക്കല്‍പ്പോലും വിവരങ്ങള്‍
അന്വേഷിച്ചിട്ടില്ലാത്ത സ്വന്തം ഇല്ലക്കാര്‍ ക്രമേണ ചെറീമ്മയെ തേടി എത്തി .
ബന്ധത്തിലുള്ളവരുടെ കുടുംബങ്ങളിലേയ്ക്ക് പ്രസവ ശുശ്രൂഷയ്ക്കും ,കുട്ടികളെ
നോക്കുന്നതിനും മറ്റും കൊണ്ടുപോകാനും തുടങ്ങി.
ഒരിക്കല്‍ ചെറീമ്മേടെ ഇല്ലത്തെ മൂന്നാം തലമുറയില്‍പ്പെട്ട ഒരന്തര്‍ജ്ജനം
പറയുന്നത് കേട്ടു :
"പാവം,അതിനാവുമ്പോള്‍ എന്തെങ്കിലും
കഴിക്കാനും,ഉടുക്കാനും കൊടുത്താല്‍ മതീല്ലോ.ഒന്നിനും ഒരു പരാതീമില്ലാതെ
നല്ലോണം പണീടുത്തോളും .പിന്നെ,തന്നത്താന്‍ സംസാരിക്കും .അതുകൊണ്ടിപ്പോ
നമുക്കെന്താ ചേതം , ഭ്രാന്താച്ചാലും ദേഹോപദ്രവോന്നൂല്ല്യാല്ലോ ".

"കുറച്ചു
നാളായി ചെറീമ്മ സുഖല്യാണ്ട് കേടപ്പായിട്ട് ന്ന് കേട്ടിരുന്നു " അമ്മേടെ
വാക്കുകള്‍ ചിന്തയില്‍ നിന്നുണര്‍ത്തി.
"നീയെന്താ ഇങ്ങനെ തലേം
കുനിച്ചിരിക്കണേ? നമുക്കൊന്നത്രടം പോയിട്ട് വരാം.ഒന്നൂല്ലെങ്കിലും
മുത്തശ്ശീടെ സ്ഥാനാല്ലേ ,വേഗം റെഡിയാവൂ."
തോര്‍ത്തുമെടുത്ത്‌
കുളിമുറിയിലേക്ക്‌ കയറുമ്പോള്‍ മനസ്സില്‍ പറഞ്ഞു "പേരുപോലു മില്ലാത്ത ചില
ജന്മങ്ങള്‍"

No comments:

Post a Comment