ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Monday, March 11, 2013

ശനി ശിന്ഗണാപൂര്‍

ശനി ശിന്ഗണാപൂര്‍ എന്ന ഗ്രാമത്തെപ്പറ്റി എപ്പോഴോ എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു. പക്ഷേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞയാഴ്ചയാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള ഈ ഗ്രാമത്തിന് സോനായ് എന്നും പേരുണ്ട് . അഹമ്മദ് നഗര്‍ സിറ്റിയില്‍യില്‍ നിന്ന് 35 കി മീ ദൂരെയാണ് ഈ ഗ്രാമം. ശനീശ്വരന്റെ പ്രസിദ്ധമായ അമ്പലമാണ് ഈ ഗ്രാമത്തിന് ഖ്യാതി നേടിക്കൊടുക്കുന്നത് . ഏറ്റവും അത്ഭുതകരമായ കാര്യം ഈ ഗ്രാമത്തിലെ വീടുകള്‍ക്കൊന്നിനു പോലും വാതിലുകള്‍ ഇല്ല എന്നതാണ് . എത്ര വിലപിടുപ്പുള്ള സാധനങ്ങളും ഇവിടുള്ളവര്‍ പൂട്ടിവക്കുന്നില്ല. മോഷണ ശ്രമം നടത്തുന്നവരെ ഉഗ്രമൂര്‍ത്തിയായ ശനിഭഗവാന്‍ ശിക്ഷിച്ചുകൊള്ളുമെന്ന് അവര്‍ വിശ്വസിക്കുന്നു . 2011 ജനുവരിയില്‍ യുനൈറ്റട് കമ്മെഴ്സ്യല്‍ ബാങ്ക് (UCO) ഇവിടെ അവരുടെ ഒരു ശാഖ തുറന്നു ;രാജ്യത്തെ ആദ്യത്തെ പൂട്ടില്ലാത്ത ബാങ്ക് ! എന്നാല്‍ ബാങ്കുകളുടെ സുരക്ഷാക്രമങ്ങളെ ക്കുറിച്ച് സെന്‍ട്രല്‍ ഗവന്മെന്റ് വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ ലംഘിക്കുന്നത് നിയമ വിരുദ്ധമാണ്. അതിനാല്‍ പോലീസ് ഈ പരീക്ഷണത്തിന് കൂട്ടുനിനിന്നില്ല . ഇപ്പോള്‍ ആ ബാങ്കിന് വാതിലുകള്‍ ഉണ്ട്, എന്നാല്‍ അവ ഒരിക്കലും അടക്കാറില്ലത്രേ !
അഹമ്മദ് നഗറില്‍ നിന്ന് ഷിര്‍ദി ദര്‍ശനത്തിന് ശേഷമാണ് ഞങ്ങള്‍ ശനി ഷിങ്ങണാപൂരിലേക്ക് പോയത്. വഴിയില്‍ നിറയെ കരിമ്പ്‌ നിറച്ച കാളവണ്ടികള്‍ നിരനിരയായി പോകുന്ന കാഴ്ച എന്നെ ആവേശത്തിലാക്കി. നമ്മുടെ നാട്ടില്‍ കാളവണ്ടികള്‍ ഇപ്പോള്‍ കാണാനേയില്ലല്ലോ. ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചസാരമില്ലുകള്‍ ഉള്ളത് ആ പ്രദേശത്താണ് എന്നതും എനിക്ക് പുതിയ അറിവായിരുന്നു. എന്റെ ഉത്സാഹം കണ്ടപ്പോള്‍ ഒരുകൂട്ടം കാളവണ്ടികളുടെ സമീപം കാര്‍ നിര്‍ത്തി, ഇവര്‍ കേരളത്തില്‍ നിന്നുവന്നവരാണ് ,അവിടെ കാളവണ്ടി ഇല്ല എന്നൊക്കെ ഡ്രൈവര്‍ മറാത്തിയില്‍ വണ്ടിക്കാരോട് പറഞ്ഞു . അവര്‍ എനിക്കുവേണ്ടി സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്തു. കാളയുടെ അടുത്തേക്കടുക്കാന്‍ അല്‍പ്പം ഭയമുണ്ടായിരുന്നു എനിക്ക് . ഒന്നും ചെയ്യില്ല, ധൈര്യായി അതിനെ തലോടിക്കോളൂ എന്നവര്‍ സ്നേഹത്തോടെ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ധൈര്യം കിട്ടി. മറാത്തി പോയിട്ട് ഹിന്ദിപോലും സംസാരിക്കാന്‍ അറിയാത്ത എനിക്ക് ആ വണ്ടിക്കാരോട് സംവദിക്കാന്‍ ഭാഷ ഒരു പ്രശ്നമേ ആയില്ല.
ശനി ഷിങ്ങനാപൂര്‌ എത്തുന്നതുവരെ കേട്ടകാര്യങ്ങള്‍ ഞാന്‍ അത്ര വിശ്വസിച്ചിരുന്നില്ല . കുറച്ചു കാര്യവും കൂടുതല്‍ അതിശയോക്തിയുമാവും എന്നാണ് കരുതിയത്‌ . എന്നാല്‍ ഗ്രാമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കേശവേട്ടന്‍ ഓരോവീടുകളും ചൂണ്ടിക്കാട്ടി. വീടുകള്‍ക്കൊന്നിനു പോലും വാതിലുകള്‍ ഇല്ല . കട്ട്ള ഉണ്ട് , വാതില്‍ ഇല്ല.
അങ്ങനെ ശനീശ്വരന്റെ അടുത്തെത്തി . അദ്ദേഹത്തെ കണ്ടു , വണങ്ങി . കടകളില്‍ കയറി , മോതിരങ്ങളും മറ്റും വാങ്ങി.
കുറച്ചു ദിവസമായി യാത്ര തന്നെയാണ് . കേരളത്തില്‍ നിന്ന് ബോംബേക്ക് . പിറ്റേദിവസം തന്നെ ബോംബെയില്‍ നിന്ന് പൂനേക്ക് -ആദ്യമായി എക്സ്പ്രസ് ഹൈവേയില്‍ക്കൂടി എന്റെ കാര്‍ ഡ്രൈവ് ! നല്ലോരനുഭവമായിരുന്നു അത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൂനെയില്‍ നിന്ന് അഹമ്മദ് നഗറിലേക്ക് - ഡ്രൈവര്‍ ഞാന്‍ തന്നെ. പിറ്റേന്നാണ് ഷിര്‍ദി -ശിങ്ങണാപൂര്‍ യാത്ര . യാത്രയും ഡ്രൈവിംഗ് ഉം നന്നായി ആസ്വദിചൂവെങ്കിലും ആരോഗ്യം കുറച്ചു മോശായി . ചെറിയ പനിച്ഛായ , ടോയലറ്റില്‍ പോണംന്നൊരു തോന്നല്‍ . അമ്പലത്തിന്റെ അടുത്തും പാര്‍ക്കിംഗ് സ്ഥലത്തും ടോയ്ലറ്റുകള്‍ ഉണ്ട് . പക്ഷേ , അവിടെ ചെന്നപ്പോഴല്ലേ പ്രശ്നം , ടോയ്ലട്ടുകള്‍ക്കും വാതിലുകള്‍ ഇല്ല !!